നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് പട്രീഷ്യ റെയ്ബൻ

ദൈവത്തിന്റെ ദീർഘദൃഷ്ടിയിൽ വിശ്വസിക്കുക

ഞങ്ങളെ അപരിചിതമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ, ജീപിഎസ് തെറ്റായ ദിശയാണു കാണിക്കുന്നതെന്ന് പെട്ടെന്ന് എന്റെ ഭർത്താവ് ശ്രദ്ധിച്ചു. വിശ്വസനീയമായ ഒരു നാലുവരി ഹൈവേയിൽ പ്രവേശിച്ച ശേഷം, ഞങ്ങൾക്ക് സമാന്തരമായി പോകുന്ന ഒരു ഒറ്റവരി 'സർവീസ്' റോഡിലൂടെ പുറത്തുകടക്കാൻ ഞങ്ങൾക്ക്  ഉപദേശം ലഭിച്ചു. “ഞാൻ അത് വിശ്വസിക്കാൻ പോകയാണ് ” ഡാൻ പറഞ്ഞു. എന്നിരുന്നാലും, ഏകദേശം പത്ത് മൈൽ കഴിഞ്ഞപ്പോൾ, ഞങ്ങളുടെ തൊട്ടടുത്തുള്ള ഹൈവേയിലെ ഗതാഗതം ഏതാണ്ട് നിശ്ചലമായി. പ്രശ്‌നം? വലിയ നിർമ്മാണപ്രവർത്തനങ്ങൾ. അപ്പോൾ സർവീസ് റോഡോ? തിരക്ക് കുറവായതിനാൽ, അത് ഞങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വ്യക്തമായ പാത പ്രദാനം ചെയ്തു. “എനിക്ക് മുമ്പോട്ട് കാണാൻ കഴിഞ്ഞില്ല,” ഡാൻ പറഞ്ഞു, “പക്ഷേ ജിപിഎസിന് കഴിയും.” അല്ലെങ്കിൽ, നമ്മൾ സമ്മതിക്കുന്നതുപോലെ,  “ദൈവത്തിനു കഴിയും.”

വരാനിരിക്കുന്നതെന്താണെന്ന് അറിഞ്ഞുകൊണ്ട്, “യെഹൂദന്മാരുടെ രാജാവായി പിറന്ന” (മത്തായി 2:2) യേശുവിനെ നമസ്‌കരിക്കാൻ കിഴക്കു നിന്നു വന്ന വിദ്വാന്മാർക്ക് ഒരു സ്വപ്‌നത്തിൽ ദൈവം സമാനമായ ദിശാമാറ്റം നൽകി. ഒരു “എതിരാളി” രാജാവിന്റെ ജനനവാർത്തയിൽ അസ്വസ്ഥനായ ഹെരോദാരാജാവ് വിദ്വാന്മാരോട് കള്ളം പറഞ്ഞു, അവരെ ബെത്‌ലഹേമിലേക്ക് അയച്ചു: “നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു” (വാ.8). എന്നാൽ “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.” (വാ. 12).

ദൈവം നമ്മുടെയും ചുവടുകളെ നയിക്കും. നാം ജീവിതത്തിന്റെ പെരുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അവൻ മുന്നോട്ട് കാണുമെന്ന് നമുക്ക് വിശ്വസിക്കാം, നാം അവന്റെ നിർദ്ദേശങ്ങൾക്ക് കീഴ്‌പ്പെടുമ്പോൾ അവൻ നമ്മുടെ പാതകളെ നേരെയാക്കുമെന്ന് ഉറപ്പായി വിശ്വസിക്കാം (സദൃശവാക്യങ്ങൾ 3:6).

ആകാശത്തിലെ പക്ഷികൾ

വേനൽക്കാല സൂര്യൻ ഉദിച്ചുയർന്നപ്പോൾ, മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അയൽക്കാരൻ വന്നു നോക്കാൻ എന്നോടു മന്ത്രിച്ചു. “എന്ത്?” കൗതുകത്തോടെ ഞാൻ തിരിച്ചു മന്ത്രിച്ചു. അവൾ അവളുടെ പൂമുഖത്തെ ഒരു കാറ്റ് മണി (വിൻഡ് ചൈം) ചൂണ്ടിക്കാണിച്ചു, അവിടെ ഒരു ചെറിയ ഒരു ലോഹ സ്റ്റാൻഡിന്മേൽ വൈക്കോൽകൊണ്ടുള്ള ഒരു കപ്പ് ഇരിപ്പുണ്ടായിരുന്നു. “ഒരു ഹമ്മിംഗ് ബേർഡിന്റെ കൂട്,” അവൾ മന്ത്രിച്ചു. “കുഞ്ഞുങ്ങളെ കണ്ടോ?” പല്ലുകുത്തികൾ പോലെ ചെറുതായ രണ്ട് കൊക്കുകൾ മുകളിലേക്ക് നീണ്ടിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാമായിരുന്നു. “അവർ അമ്മയെ കാത്തിരിക്കുന്നു.” ഞങ്ങൾ അത്ഭുതത്തോടെ അവിടെ നിന്നു. ഫോട്ടോ എടുക്കാൻ ഞാൻ മൊബൈൽ ഫോൺ ഉയർത്തി. “അടുത്തു ചെല്ലരുത്,” എന്റെ അയൽക്കാരി പറഞ്ഞു. “അമ്മയെ പേടിപ്പിച്ചോടിക്കരുത്.” അതോടുകൂടി, ഞങ്ങൾ ഒരു ഹമ്മിംഗ് ബേർഡ് കുടുംബത്തെ - അധികം അകലത്തുനിന്നല്ലാതെ - ദത്തെടുത്തു.

പക്ഷേ അധികനാളത്തേക്കായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ, അമ്മ പക്ഷിയും കുഞ്ഞുങ്ങളും പോയി -—അവർ വന്നതുപോലെതന്നേ നിശബ്ദമായി. എന്നാൽ ആരാണ് അവരെ പരിപാലിക്കുക?

ബൈബിൾ മഹത്വകരമായ, എന്നാൽ പരിചിതമായ ഒരു ഉത്തരം നൽകുന്നു. ഇത് വളരെ പരിചിതമായതിനാൽ അത് വാഗ്ദാനം ചെയ്യുന്നതെല്ലാം നാം വേഗത്തിൽ മറന്നേക്കാം: “നിങ്ങളുടെ ജീവന്നായിക്കൊണ്ടും ... വിചാരപ്പെടരുതു,” യേശു പറഞ്ഞു (മത്തായി 6:25). ലളിതവും എന്നാൽ മനോഹരവുമായ നിർദ്ദേശം. “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു” അവിടുന്നു കൂട്ടിച്ചേർത്തു (വാ. 26).

ദൈവം ചെറിയ പക്ഷികളെ പരിപാലിക്കുന്നതുപോലെ, അവൻ നമ്മെ പരിപാലിക്കുന്നു - മനസ്സിലും ശരീരത്തിലും ദേഹിയിലും ആത്മാവിലും നമ്മെ പരിപോഷിപ്പിക്കുന്നു. അതൊരു അതിമഹത്തായ വാഗ്ദത്തമാണ്. നമുക്ക് ദിവസേന അവങ്കലേക്കു നോക്കാം - ആകുലപ്പെടാതെ - എന്നിട്ട് ഉയരത്തിൽ പറക്കാം.

ജീവ ജലം

നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?

അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്,  ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് - യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.

ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ - അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി - അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: "നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു " (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: "ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് "ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്" (വാ . 38,39).

ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്.  നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.

സ്നേഹിക്കുവാൻ പഠിക്കുക

സ്കോട്ലന്റിലെ ഗ്രീനൊക്കിലെ ഒരു പ്രൈമറി സ്കൂളിലെ പ്രസവാവധിയിലായിരുന്ന മൂന്നു ഒരു അധ്യാപികമാർ തങ്ങളുടെ കുഞ്ഞുങ്ങളെ ഓരോ രണ്ടാഴ്ചയിലും സ്കൂളിൽ കൊണ്ടുവന്ന് കുട്ടികളുമായി ഇടപഴകുവാൻ അനുവദിച്ചു. ശിശുക്കളുടെ കൂടെ കളിക്കുന്നതു വഴി കുട്ടികൾ സഹാനുഭൂതിയും മറ്റുള്ളവരുടെ വികാരം മാനിക്കുന്നതും പരിശീലിക്കും. "ലേശം ശല്യക്കാരായ" കുട്ടികളാണ് ഈ കാര്യങ്ങൾ വേഗം പഠിക്കുന്നത് എന്ന് ഒരു ടീച്ചർ നിരീക്ഷിച്ചു. "മിക്കപ്പോഴും ഇവരാണ്(സ്‌കൂൾ കുട്ടികൾ) പരസ്പരം കൂടുതൽ ഇടപെടുന്നത്". "ശിശുക്കളെ പരിചരിക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്നും" മറ്റൊരാളുടെ വികാരത്തെ മാനിക്കുന്നതും" അവർ പഠിച്ചു.

മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യം ശിശുവിൽ നിന്നും പഠിക്കുക എന്നത് ക്രിസ്തു വിശ്വാസികൾക്ക് ഒരു പുതിയ കാര്യമല്ല. ശിശുവായി ജനിച്ച യേശുവിനെ നമുക്ക് അറിയാം. ബന്ധങ്ങൾ നിലനിർത്തുന്നത് സംബന്ധിച്ച നമ്മുടെ ധാരണകളെയൊക്കെ യേശുവിന്റെ ജനനം തിരുത്തി. ബലഹീനവും വഴി തെറ്റുന്നതുമായ ആടുകളെ മേയ്ച്ചിരുന്ന ഇടയന്മാരാണ് യേശുവിന്റെ ജനനം ആദ്യം അറിഞ്ഞത്. പിന്നീട് ശിശുക്കളെ യേശുവിന്റെ അടുക്കൽ കൊണ്ടു വന്നപ്പോൾ അവരെ അയോഗ്യരായി കണ്ട ശിഷ്യന്മാരെ യേശു തിരുത്തി. "ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ" (മർക്കൊസ് 10:14).

യേശു “ശിശുക്കളെ അണച്ച് അവരുടെ മേൽ കൈ വെച്ച് അവരെ അനുഗ്രഹിച്ചു” (വാ:16). നമ്മുടെ ജീവിതങ്ങൾ നോക്കിയാൽ , ചിലപ്പോൾ "ശല്യക്കാരായ" കുട്ടികൾ എന്ന പോലെ നാമും അയോഗ്യരാണെന്ന് കണക്കാക്കപ്പെട്ടേക്കാം. എന്നാൽ ഒരു ശിശുവായി വന്ന ക്രിസ്തു സ്നേഹത്തോടെ നമ്മെ കൈക്കൊള്ളും; എന്നിട്ട് ശിശുക്കളെയും മറ്റുള്ളവരെയും കരുതുന്നതിന് നമ്മെ പഠിപ്പിക്കും.

ഉപേക്ഷിക്കാനുള്ള ശക്തി

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ വെയ്റ്റ് ലിഫ്റ്റർ പോൾ ആൻഡേഴ്‌സൺ, 1956 ൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഒളിമ്പിക്‌സിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ചെവിയിലെ കഠിനമായ ആന്തരിക അണുബാധയും 103 ഡിഗ്രി പനിയും സഹിച്ചുകൊണ്ടാണ് അദ്ദേഹമിതു നേടിയത്. മുൻനിര താരങ്ങൾക്ക് പിന്നിലായിപ്പോയ അദ്ദേഹത്തിന്, തന്റെ അവസാന മത്സരത്തിൽ ഒരു പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിക്കുക എന്നതു മാത്രമായിരുന്നു സ്വർണ്ണ മെഡലിനുള്ള ഏക അവസരം. അദ്ദേഹത്തിന്റെ ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു.

അങ്ങനെ, നമ്മുടെ ഇടയിലെ ഏറ്റവും ദുർബലർക്കു പോലും ചെയ്യാൻ കഴിയുന്നത് ബേർലി അത്‌ലറ്റ് ചെയ്തു. സ്വന്തം ശക്തിയെ ഉപേക്ഷിച്ച് അധിക ശക്തിക്കായി അവൻ ദൈവത്തെ വിളിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, “അതൊരു വിലപേശൽ ആയിരുന്നില്ല. എനിക്കു സഹായം ആവശ്യമായിരുന്നു.’’ തന്റെ അവസാന ലിഫ്റ്റിൽ, അവൻ തലയ്ക്ക് മുകളിൽ 413.5 പൗണ്ട് (187.5 കിലോഗ്രാം) ഉയർത്തി.

ക്രിസ്തുവിന്റെ അപ്പൊസ്തലനായ പൗലൊസ് എഴുതി, “ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു’’ (2 കൊരിന്ത്യർ 12:10). ആത്മീയ ശക്തിയെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, എന്നാൽ ദൈവത്തിന്റെ ശക്തി “ബലഹീനതയിൽ തികഞ്ഞുവരുന്നു’’ (വാ. 9) അവനറിയാമായിരുന്നു.

പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിച്ചതുപോലെ, “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു’’ (യെശയ്യാവ് 40:29).

അത്തരമൊരു ശക്തിയിലേക്കുള്ള വഴി എന്തായിരുന്നു? യേശുവിൽ വസിക്കുക എന്നതാണത്. “എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‌വാൻ കഴികയില്ല,’’ അവൻ പറഞ്ഞു (യോഹന്നാൻ 15:5). വെയ്റ്റ് ലിഫ്റ്റർ ആൻഡേഴ്‌സൺ പലപ്പോഴും പറഞ്ഞതുപോലെ, “യേശുക്രിസ്തുവിന്റെ ശക്തിയില്ലാതെ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഒരു ദിവസം പോലും കടന്നുപോകാൻ കഴിയില്ലെങ്കിൽ - നിങ്ങളുടെ അവസ്ഥ എന്താണ്?’’ അതു കണ്ടെത്തുന്നതിന്, ശക്തവും നിലനിൽക്കുന്നതുമായ സഹായത്തിനായി ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമ്മുടെ സ്വന്തം മിഥ്യാശക്തിയെ ആശ്രയിക്കുന്നത് ഒഴിവാക്കാം.

ദൈവത്തിന്റെ നന്മ പിന്തുടരുന്നു

എന്റെ കോളേജ് പഠനകാലത്ത് ഞാനൊരു ലേഡീസ് വസ്ത്രാലയത്തിൽ പാർട്ട് ടൈം ജോലി ചെയ്തു. അവിടുത്തെ ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, സാധനം വാങ്ങാൻ വന്നയാൾ എന്ന വ്യാജേന, എന്തെങ്കിലും മോഷ്ടിച്ചെടുക്കും എന്ന് സംശയമുള്ളയാളുകളെ നിരീക്ഷിച്ച് പിന്തുടർന്നിരുന്നു. ചിലയാളുകളുടെ മുഖഭാവം കണ്ടാൽത്തന്നെ ഉടമസ്ഥൻ സംശയം തോന്നി നിരീക്ഷിക്കും. എന്നാൽ കുഴപ്പക്കാരല്ല എന്ന് തോന്നുന്നവരെ ശ്രദ്ധിക്കാറേയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞതിന് ശേഷം ഞാനും ചില കടകളിൽ ബോധപൂർവം കള്ളത്തരമുള്ള ഭാവം കാണിക്കുകയും അവർ എന്നെ നിരീക്ഷിച്ച് പിന്തുടരുന്നത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന് വിരുദ്ധമായി, ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും തന്നെ പിന്തുടരുന്നു എന്നാണ്. ഈ രണ്ട് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നില്ക്കുന്നു; സംശയദൃഷ്ടിയോടെയല്ല യഥാർത്ഥ സ്നേഹത്തോടെ തന്നെ പിന്തുടരുകയും ചെയ്യുന്നു. സുവിശേഷകനായ ചാൾസ് സ്പർജൻ വിശേഷിപ്പിച്ച ഈ "ഇരട്ട കാവൽമാലാഖമാർ" വിശ്വാസികളുടെ ജീവിതത്തിലെ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളിലും ചേർന്ന് സഞ്ചരിക്കുന്നു. "ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളിലും വസന്തത്തിന്റെ ശോഭന നാളുകളിലും; നന്മ നമ്മുടെ ആവശ്യങ്ങളെ നടത്തിത്തരികയും കരുണ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുകയും ചെയ്യുന്നു."

ഒരിക്കൽ ഒരു ആട്ടിടയൻ ആയിരുന്നതിനാൽ, ബോധപൂർവ്വമാണ് ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്ത് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം വിശ്വാസികളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു.

ദാവീദ് ആനന്ദത്തോടെ പാടുന്നു: " നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും " (23:6). നമ്മെ വീട്ടിലെത്തുവോളം അനുഗമിക്കുന്ന അത്ഭുതകരമായ സമ്മാനം!

ഒരു എളിയ വിരുന്ന്

പൂനെയിലെ ഒരു സഭയിൽ സ്വമേധാ സേവനത്തിന് വന്ന ഒരു വിദേശ മിഷണറിയെ അവിടെയുളള ചിലർ ഒരു അത്താഴവിരുന്നിന് ക്ഷണിച്ചു. അവർ അടുത്തുള്ള ഒരു ഭക്ഷണശാലയിൽ പോയി. അവർ എഴുപേരുണ്ടായിരുന്നെങ്കിലും അഞ്ച് കറിയാണ് ഓർഡർ ചെയ്തത്.

"ഇതെന്ത് മര്യാദ കേടാണ്", മിഷണറി ചിന്തിച്ചു. എന്നാൽ വിഭവം വന്നപ്പോൾ അവർ അതെല്ലാം തുല്ല്യമായി വീതം വെച്ചു. മിഷണറിക്ക് 5 വ്യത്യസ്ത രുചികൾ പരിചയപ്പെടാനുമായി; ഭക്ഷണം അല്പം പോലും പാഴായതുമില്ല. ഇത് തന്നെ വിനയപ്പെടുത്തിയ ഒരു അനുഭവമായി. താൻ സേവനം ചെയ്യുവാൻ തെരഞ്ഞെടുത്ത പ്രദേശത്തെ സംസ്കാരം താൻ മനസ്സിലാക്കിയില്ലായിരുന്നു. അമേരിക്കയിൽ വ്യക്തിതാല്പര്യത്തിനായിരുന്നു ഊന്നൽ എങ്കിൽ, ഇന്ത്യയിൽ ജീവിതം സമൂഹമായിട്ടാണ് എന്നു താൻ തിരിച്ചറിഞ്ഞു. ആഹാരവും വസ്തുക്കളും പങ്കുവെക്കുന്നതു വഴിയാണ് ആളുകൾ തമ്മിലുളള ഉറ്റബന്ധം നിലനില്ക്കുന്നത്. വിദേശ രീതികൾ മെച്ചമായിരുന്നില്ല, വ്യത്യസ്തം മാത്രമായിരുന്നു. താൻ കുറ്റം ഏറ്റുകൊണ്ടു പറഞ്ഞു, “ഈ സംഭവം എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് താഴ്മ പ്രാപിക്കുവാൻ ഇടയാക്കി.” മുൻധാരണകൾ തിരുത്തുന്നതിനോടൊപ്പം താഴ്മയോടെ ഉള്ളത് പങ്കുവെക്കുന്നത് വഴി മററുള്ളവരെ കൂടുതൽ നന്നായി സേവിക്കാനാകും എന്നു താൻ പഠിച്ചു.

പത്രോസ് ഈ പാഠമാണ് സഭാ നേതൃത്വത്തെ പഠിപ്പിച്ചത്: മറ്റുള്ളവരോട് താഴ്മയോടെ ഇടപെടുക. അദ്ധ്യക്ഷന്മാരോട്, "ഇടവകകളുടെ മേൽ കർതൃത്വം നടത്തരുത്" (1 പത്രൊസ് 5:3) എന്നും, ഇളയവരോട്, "മൂപ്പന്മാർക്ക് കീഴടങ്ങുവിൻ; എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊള്ളുവിൻ" (വാ.5) എന്നും, "ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു" എന്നും പ്രഖ്യാപിച്ചു.” അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ" (വാ.6). ദൈവത്തിന്റെ മുമ്പിലും മറ്റുളളവരുടെ മുമ്പിലും ഇന്ന്  താഴ്മയോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

നിങ്ങളുടെ പ്രയത്നം ദൈവത്തിന് കൊടുക്കുക

ഞാൻ എഴുതിക്കൊണ്ടിരുന്ന മാസിക പ്രാധാന്യമുള്ളതായി തോന്നിയതിനാൽ ഉയർന്ന റാങ്കിലുള്ള എഡിറ്റർക്ക് സാദ്ധ്യമായ ഏറ്റവും മികച്ച ലേഖനം അവതരിപ്പിക്കാൻ ഞാൻ പാടുപെട്ടു. അതിന്റെ നിലവാരത്തിലെത്താൻ സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ, ഞാൻ എന്റെ ആശയങ്ങളും ചിന്തകളും വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരുന്നു. എന്നാൽ, എന്തായിരുന്നു എന്റെ പ്രശ്നം? അതെന്റെ വെല്ലുവിളി നിറഞ്ഞ വിഷയമായിരുന്നോ? അതോ എന്റെ യഥാർത്ഥ ആകുലത തികച്ചും വ്യക്തിപരമായിരുന്നോ: എഡിറ്റർ എന്റെ വാക്കുകളെ മാത്രമല്ല എന്നെയും അംഗീകരിക്കുമോ?

നമ്മുടെ ജോലിസംബന്ധമായ ആകുലതകളിൽ, പൗലോസ് നമുക്ക് വിശ്വാസയോഗ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. കൊലോസ്യ സഭക്കെഴുതിയ ലേഖനത്തിൽ, പൗലോസ് വിശ്വാസികളോട് ആളുകളുടെ അംഗീകാരത്തിനുവേണ്ടിയല്ല ദൈവത്തിനുവേണ്ടി ജോലിചെയ്യുവാൻ ഉത്സാഹിപ്പിക്കുന്നു. അപ്പോസ്തലൻ പറഞ്ഞതുപോലെ "നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ" ( കൊലോസ്യർ 3:23-24).

പൗലോസ് നൽകിയ ജ്ഞാനത്തിന്റെ പ്രതിഫലനമെന്നോണം, നമ്മുടെ ഭൗതീകരായ യജമാനന്മാരുടെ മുൻപാകെ നല്ലവരാകുവാനുള്ള യത്നം നമുക്കവസാനിപ്പിക്കാം. തീർച്ചയായും, നാം അവരെ ബഹുമാനിക്കുകയും നമ്മുടെ മികച്ചത് അവർക്ക് നൽകുകയും വേണം. എന്നാൽ നാം നമ്മുടെ പ്രവർത്തി "കർത്താവിന്നു എന്നപോലെ" – തനിക്കായി നമ്മുടെ പ്രവർത്തിയെ നയിക്കുവാനും അഭിഷേകം ചെയ്യുവാനും ആവശ്യപ്പെടുമ്പോൾ - അവിടുന്ന് നമ്മുടെ അദ്ധ്വാനത്തിന്മേൽ വെളിച്ചം പകരും. നമ്മുടെ പ്രതിഫലം? നമ്മുടെ ജോലിയുടെ സമ്മർദ്ദം കുറയുകയും നമ്മുടെ കർത്തവ്യം പൂർത്തിയാവുകയും ചെയ്യും. അത് മാത്രമല്ല, നാം ഒരു നാൾ അവിടുന്ന് പറയുന്നത് കേൾക്കും, "നീ നന്നായി ചെയ്തു!".

ക്രിസ്തുവിൽ നട്ടവർ

"കാറ്റ് ആ ലൈലാക്കുകളെ അമ്മാനമാടിക്കൊണ്ടിരുന്നു;" കാട്ടിൽ ആടിയുലയുന്ന ലൈലാക്ക് ചെടിയുടെ വിവരണത്തോടെ കവയിത്രി സാറ ടീസ്‌ഡേൽ തന്റെ വസന്തകാല കവിതയായ "മെയ്" ആരംഭിക്കുന്നു. എന്നാൽ, ടീസ്‌ഡേൽ ഒരു നഷ്ടപ്പെട്ട പ്രണയത്തെപ്പറ്റി വിലപിക്കുകയായിരുന്നു, പെട്ടെന്ന് അവളുടെ കവിത ദുഃഖാർദ്രമായി.

ഞങ്ങളുടെ വീടിന്റെ പുറകുവശത്തുള്ള ലൈലാക്ക് ചെടിക്കും ഒരു വെല്ലുവിളിയുണ്ടായി. അവയുടെ സമൃദ്ധവും സുന്ദരവുമായ കാലം കഴിഞ്ഞപ്പോൾ തോട്ടക്കാരൻ അവയെല്ലാം വെട്ടി വെറും കുറ്റികൾ മാത്രം അവശേഷിപ്പിച്ചു. ഞാൻ കരഞ്ഞു. ഒടുവിൽ, മൂന്നു വർഷങ്ങൾക്ക് ശേഷം - ആ ഒഴിഞ്ഞ കുറ്റികളിലുള്ള പൂപ്പൽ കാരണം അവയെ മാന്തിക്കളയുവാൻ വിചാരിച്ചിരുന്നപ്പോൾ - ഞങ്ങളുടെ ലൈലാക്ക് ചെടി തളിരിട്ടു. അവയ്ക്കു സമയം വേണ്ടിയിരുന്നു, ഞാൻ കാണാൻ കഴിയാത്തവയ്ക്കായി കാത്തിരിക്കണമായിരുന്നു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിശ്വാസത്താൽ കാത്തിരുന്ന അനേകരെപ്പറ്റി ബൈബിൾ പറയുന്നു. നോഹ മഴക്കായി കാത്തിരുന്നു. കാലേബ് വാഗ്ദത്ത നാട്ടിൽ ജീവിക്കുവാനായി നാല്പത് വർഷം കാത്തിരുന്നു. റിബെക്കാ ഇരുപത് വർഷം ഒരു തലമുറയ്ക്കായി കാത്തിരുന്നു, യാക്കോബ് ഏഴ് വർഷം റാഹേലിനുവേണ്ടി കാത്തിരുന്നു. ശിമോൻ യേശുവിനെ കാണുവാനായി ദീർഘനാൾ കാത്തിരുന്നു. അവരുടെ ക്ഷമയ്ക്ക് പ്രതിഫലമുണ്ടായി.
ഇതിന് വിപരീതമായി, മനുഷ്യനിലേക്ക് നോക്കുന്നവരെല്ലാം "മരുഭൂമിയിലെ ചൂരച്ചെടി പോലെയാകും" (യിരെമ്യാവ്‌ 17:6). കവയിത്രി ടീസ്‌ഡെൽ തന്റെ വരികൾ വളരെ മൂകമായി അവസാനിപ്പിച്ചു:
ഞാനൊരു ശീതകാല യാത്ര പോകുന്നു, അവൾ ഉപസംഹരിച്ചു. എന്നാൽ, യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. യിരെമ്യാവ്‌ ആനന്ദിച്ചു. "അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും" (വാ.7-8).

ദൈവത്തിൽ ആശ്രയിക്കുന്നവർ, നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിലും കഷ്ടതകളിലും നമ്മോടൊപ്പം നടക്കുന്ന ദൈവത്തിൽ തങ്ങളെതന്നെ നട്ടവരായിരിക്കും.

ചൂട് ഉയർത്തുക

നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. വെളിപ്പാട് 3:19
അമേരിക്കയിലെ കൊളറാഡോയിൽ ഞങ്ങൾ താമസിക്കുന്ന ഇടത്തെ താപനില പെട്ടെന്ന് മാറും -ചിലപ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ. അതിനാൽ ഉപകരണപ്രേമിയായ എന്റെ ഭർത്താവ് ഡാൻ, ഞങ്ങളുടെ വീട്ടിലും പരിസരങ്ങളിലുമുള്ള താപനിലയിലെ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കുവാൻ, ഞങ്ങളുടെ വീടിന് ചുറ്റുമുള്ള നാല് മേഖലകളിൽ നിന്നുള്ള താപനില കാണിക്കുന്ന ഒരു തെർമോമീറ്റർ വാങ്ങിയത് ആവേശത്തോടെ കാണിച്ചു.. ഇത് ഒരു പ്രയോജനമില്ലാത്ത സാധനം ആണെന്ന് ഞാൻ തമാശക്ക് പറഞ്ഞെങ്കിലും, ഞാൻതന്നെ അറിയാതെ , പതിവായി അതിൽ താപനില പരിശോധിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു. അകത്തും പുറത്തും ഉള്ള താപവ്യത്യാസങ്ങൾ എന്നെ വിസ്മയിപ്പിച്ചു.
വെളിപ്പാട് പുസ്തകത്തിൽ ഉദ്ധരിച്ച ഏഴ് നഗരങ്ങളിൽ ഏറ്റവും സമ്പന്നമായ ലവോദിക്യയിലെ " ശീതോഷ്ണവാൻ " സഭയെ വിവരിക്കുവാൻ യേശു താപനിലയെ ഉപയോഗിച്ചു. തിരക്കേറിയ പണമിടപാടു കേന്ദ്രവും വസ്ത്രവ്യാപാര കേന്ദ്രവും ചികിത്സാകേന്ദ്രവുമായിരുന്ന ഈ നഗരത്തിലെ ജലവിതരണം ദൂരെയുള്ള ഒരു ചൂടുനീരുറവയിൽ നിന്ന് ആയിരുന്നു. അവിടെ നിന്നും ഒരു കനാൽ വഴി വെള്ളം ലാവോദിക്യയിൽ എത്തുമ്പോഴേക്കും അത് ചൂടും തണുപ്പും അല്ലാത്ത സ്ഥിതിയിലായിരുന്നു.
ആ സഭയും അങ്ങനെ ചൂടും തണുപ്പമില്ലാത്തതായിരുന്നു. യേശു പറഞ്ഞു, "ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.”(വെളിപ്പാട് 3: 15-16). ക്രിസ്തു വിശദീകരിച്ചു : "എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക."(വാ. 19).
നമ്മുടെ രക്ഷകന്റെ ആഹ്വാനം നമുക്കും ബാധകമാണ്. നിങ്ങൾ ആത്മീയമായി ശീതോഷ്ണസ്ഥിതിയിൽ ആണോ? അവന്റെ തിരുത്തൽ സ്വീകരിച്ച്, ആത്മാർഥതയും തീക്ഷ്ണതയും ഉളള വിശ്വാസത്തിൽ ജീവിക്കുവാൻ സഹായത്തിനായി അവനോട് അപേക്ഷിക്കുക.